കാലം നീട്ടിയ കൈ

സെക്കൻഡരാബാദ് : എല്ലാ ദിവസവും ഒരുപോലെ.. ജീവിതം  ഇത്രത്തോളം വിരസമാകുമെന്നു ചിന്തിച്ചിരുന്നതേ അല്ല. ഓഫീസിലേക്കുള്ള ഈ ചെറിയ യാത്രക്കിടയിൽ ബസിൻറെ സൈഡ് വിൻഡോയിലൂടെ എന്നും ഒരുപോലെ കാണുന്ന കാഴ്ചകൾ പോലും മടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ഓർത്തതുകൊണ്ടാണോ എന്തോ ഇന്ന്  കണ്ണിൽ ഒരു പുതിയ കാഴ്ച വന്നു പെട്ടത്.. പാരഡൈസ്‌ ജംക്ഷനിൽ പഴയ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു. പ്രൗഢി കുറഞ്ഞെന്നുള്ള തോന്നല് കൊണ്ടാവാം.നീക്കപ്പെടുന്ന കെട്ടിടങ്ങൾക്കു പകരം ആധുനികതയുടെ മുഖപടങ്ങളണിഞ്ഞ പുതിയ മണി മന്ദിരങ്ങൾ അവിടെ വരുമായിരിക്കും.

എന്ത് കൊണ്ടോ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കാഴ്ച അന്നും ഇന്നും ഇഷ്ടമല്ല.. കോൺക്രീറ്റ് കഷ്ണങ്ങൾ താഴേക്ക് വീഴുന്നതിന്റെ ഒപ്പം മനസും പുറകിലേക്ക് പോവുകയാണ്.. ചെമ്മണ്ണ് നിറഞ്ഞ ആ വഴിയിലൂടെ..  ഇരുമ്പഴികളുള്ള കറുത്ത ചായം പൂശിയ ഗേറ്റ് ഉള്ള ആ വീടിനു മുന്നിലൂടെ പിന്നെയും പുറകിലേക്ക്.....

ചെവിയിലപ്പോ ഇന്നെല്ലാവരും വിളിക്കുന്ന ഔദ്യോഗികനാമമല്ല പാറൂട്ടീ എന്നുള്ള നീട്ടിയ കേക്കാൻ സുഖമുള്ള ആ വിളി ഇങ്ങനെ മുഴങ്ങി കേക്കും. അതിങ്ങനെ പൂമുഖത്തും ഉമ്മറത്തും വടക്കിനിയിലും ഒക്കെ ഇടക്കിടക്ക് കേട്ട് കൊണ്ടേയിരിക്കും. താപസി എന്ന പേര് വച്ചത് വല്യമ്മേടെ മകനാണ്. മൂപ്പര് പുറത്തൊക്കെ പോയി പഠിച്ചയാളാണ്.അങ്ങനെ പരിചയപ്പെട്ട ഏതോ ഗേൾ ഫ്രണ്ട് ന്റെ പേരാവും. പുറത്തെന്ന് പറയുമ്പോ അന്ന് അച്ഛന്റെ വീടുള്ള പറവൂരും അമ്മേടെ വീടുള്ള ഒറ്റപ്പാലവും ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പാറൂട്ടിക്ക്  പുറം ലോകം തന്നെയായിരുന്നു. അവധിക്കാലം ചിലവഴിക്കാനായിട്ടാണ് അധികവും ഒറ്റപ്പാലത്തേക്കുള്ള യാത്രകൾ. അവിടെ അമ്മേടെ എട്ടമാരുടെയും ചേച്ചിമാരുടേയുമൊക്കെ മക്കളുണ്ടാവും. എല്ലാവരും അവധിക്ക് ഒരുമിച്ചു കൂടും.

ചിന്തകളങ്ങനെ ഒരൊഴുക്കിൽ വന്നുകൊണ്ടിരിക്കേ ഇറങ്ങാനുള്ള സ്ഥലം എത്തി.ബേഗംപേട്ടിലെ സ്‌ക്വയർ ടവറിൽ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് പടികൾ കയറുമ്പോഴും മനസ്സിൽ വല്ലാത്തൊരു മൂടലായിരുന്നു..ഓർമ്മകൾ ഇതെല്ലാം കടന്നു എത്തിനിൽക്കാൻ പോകുന്നത് അവിടെ തന്നെയാവും എന്നറിയാം.. ആ കറുത്ത ചായം പൂശിയ ഗേറ്റുള്ള വീട്ടിൽ. അവിടെ ജനാലകൾക്കു പിറകെ പാറൂട്ടിയെ മാത്രം നോക്കി നിക്കുന്ന ആ കണ്ണുകളിൽ...

ഇനി ഇന്ന് ജോലി ചെയ്താൽ ശരിയാവില്ല. മനസ്സാകെ കലങ്ങിയിരിക്കുന്നു. എച് ആർ ഡെസ്കിൽ പോയി ലീവ് അപ്ലിക്കേഷൻ ഫിൽ ചെയ്ത് കൊടുത്തിട്ട് ഇറങ്ങി. റെയിൽവേ സ്റ്റേഷനിൽ പോയി ചുമ്മാ ഇങ്ങനിരുന്നു. ആലോചന എത്ര നീണ്ടാലും ഇവിടെ ആരും ഒന്നും ചോദിയ്ക്കാൻ വരില്ല

ചിലപ്പോ തോന്നും ഇതുപോലെ ഒരു പൊട്ട ബുദ്ധി വേറെ ആർക്കും കാണില്ലെന്ന്. അല്ലെങ്കിൽ രൂപമെന്തെന്നോ നാമമെന്തെന്നോ ശരിക്കും അങ്ങനെ ഒരാളുണ്ടോ എന്നോ പോലും അറിയാതെ തന്നെ ഇത്രത്തോളം ആത്മാവിൽ അലിഞ്ഞു ചേരാൻ മാത്രം ജാലകത്തിനപ്പുറത്ത് ഒന്നോ രണ്ടോ തവണ മാത്രം കണ്ട ആ അവ്യക്തമായ രൂപത്തിന് എന്ത് പ്രത്യേകതയാണ്.

എനിക്ക് വേണ്ടിയൊരാള് എന്ന ചിന്ത ആദ്യം വന്നത് അന്നാണ്. കസിൻസ് എല്ലാരും ഒരുമിച്ച് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ചെമ്മൺ പാതയിലൂടെ നടന്നു നീങ്ങുന്നതിനിടെ കാലിലെ ചെരുപ്പ് പൊട്ടി. അതഴിച്ചു കളയാൻ വേണ്ടിയാണു ആ വീടിനു മുന്നിൽ നിന്നത്. ജനലിനു പുറകിൽ നിന്ന് ആരോ നോക്കുന്ന പോലെ,  സ്നേഹത്തോടെ, സഹതാപത്തോടെ നോക്കി നിക്കുന്ന പോലെ.

ചേച്ചിയോട് അപ്പൊ തന്നെ പറഞ്ഞു "ആശേച്ചി അവിടെ ആരോ എന്നെ നോക്കുണു"...." ആഹ് പെങ്കുട്ട്യോള് പോണ കണ്ടാ ചെക്കമ്മാര് നോക്കും നീ ആ ചെരുപ്പ് കളഞ്ഞിട്ട് വരണൊണ്ടോ.. തിരിച്ചു വരുമ്പോ സി ജെ ഫാൻസീന്നു പുതിയൊരെണ്ണം വാങ്ങാം. കാശ്  കൃഷ്ണമ്മാമ കൊടുത്തോളും"

തിരിച്ചു വരുമ്പോ പല തവണ എത്തി നോക്കി. ആരേം കണ്ടില്ല. മനസ്സിന് വല്ലാത്തൊരു ഭാരം പോലെ തോന്നി. ഇത്ര ചെറിയൊരു കാര്യത്തിന് അത്രത്തോളമൊക്കെ വിഷമിക്കാനുണ്ടോ എന്ന് ആലോചിച്ചാൽ ഉത്തരമില്ല അന്നും ഇന്നും.

കൗതുകം അടക്കാനാവാതായപ്പോ ചേച്ചിയോട് തന്നെ ചോദിച്ചു " ആശേച്ചി ആ വീട്ടിൽ ആരാ താമസിക്കണെ?" ചേച്ചി പതിവ് നിഷേധഭാവത്തിൽ പറഞ്ഞു " അത് എനിക്കെങ്ങാനറിയാനാ പാറൂട്ടി. ഞാനും നിന്നെ പോലെ അവധിക്കാലത്തല്ലേ  ഇവിടെ വരണേ. രണ്ടു ചെക്കമ്മാരുണ്ടെന്നു തോന്നണു. ഞാൻ എപ്പഴോ കണ്ടിട്ടുണ്ട്. നീ കിച്ചോട്ടയോടെങ്ങാൻ ചോദിക്ക്. അല്ല നിനക്കെന്തിനാ ഇപ്പോ അതൊക്കെ?" ആ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ല. ചേച്ചി വേറെ എന്തിലേക്കോ തിരിയുകയും ചെയ്തു.

അതിൽ ഏതു ചെക്കനാവും എന്നെ നോക്കിയത്.. പിന്നെ അതായി ചിന്ത.വൈകീട്ട് ചായ കുടിക്കണ സമയത്ത് കിച്ചോട്ടയോട് വെറുതെ എന്ന മട്ടിൽ പറഞ്ഞു " ഇന്നെൻറെ ചെരുപ്പ് പൊട്ടി. ആ വളവിലുള്ള വീടില്ലെ അതിന്റെ മുന്നിൽ കളഞ്ഞിട്ടു പോന്നു. ഇപ്പ തോന്നണു കളയണ്ടാരുന്നെന്ന്. അവിടെ ഒരു ചെക്കനെ കണ്ടല്ലോ കിച്ചോട്ട.. ആരാത്... അറിയോ?"  കിച്ചോട്ട വലിയ താൽപ്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു " ആ രണ്ടു പേരുണ്ട്. ഒരാൾ നമ്മടെ അപ്പൂന്റെ കൂടെയാ പഠിക്കണേ പിന്നെ ഏട്ടനുണ്ട് ആൾ എൻറെ കോളേജിൽ തന്ന്യാ. ആരെയാ നീ കണ്ടേ?"

 അപ്പൂന്റെ കൂടെ എന്ന് പറയുമ്പോ ചെറിയ കുട്ടിയാണ്.അപ്പൊ ഞാൻ കണ്ടത് ഏട്ടനെ ആവും എന്നാലും കിച്ചോട്ടയോട് വേറെയാണ് പറഞ്ഞത് " എങ്കി അപ്പൂന്റെ ഫ്രണ്ട് നെ തന്ന്യാവും"

പിന്നീട് പറവൂരെക്കു തിരിച്ചു പോകും വരെ ദിവസവും എന്തെങ്കിലുമൊരു കാരണമുണ്ടാക്കി ആ വീടിനു മുന്നിലൂടെ ഒരു തവണ എങ്കിലും പോകും.ഒന്നു രണ്ടു തവണ വീണ്ടും ആ ജനലിനു പുറകെ ആളെ കണ്ടിരുന്നു. മുഖം കണ്ടില്ല ഒരു അവ്യക്തമായ രൂപം മാത്രം. എന്നെ കാണുമ്പോ മനപ്പൂർവം ഒളിച്ചു നിൽക്കുകയാണോ എന്ന് പോലും തോന്നി. സ്വന്തമല്ലാത്ത ആ ആളോട്.. ആ രൂപത്തോട് വെറുതെ പിണങ്ങി.., പരിഭവിച്ചു. ഒന്ന് മുന്നിൽ വന്നൂടെ എന്നൊക്കെ ചോദിച്ചു.

 അനിയനെ പലപ്പോഴായി വീടിനു മുന്നിൽ കണ്ടു. അവന്റെ സൈക്കിളിൽ ഇങ്ങനെ കറങ്ങുന്നത്. എപ്പോഴൊക്കെയോ എന്നെ നോക്കി ചിരിക്കുകയും ചെയ്തു. തിരിച്ചു പോകുന്ന ദിവസം ആ വീടിനു മുന്നിൽ ആരും ഇല്ലായിരുന്നു. വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. വീടെത്തും വരെ അധികം സംസാരം പോലും ഉണ്ടായില്ല. പിന്നെ പഠനം അതിന്റെ തിരക്കുകൾ.. എല്ലാത്തിന്റെയും ഇടയിൽ ആ രൂപം മാത്രം ഇടയ്ക്കിടെ വന്നു ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. മനസ്സിൽ സൂക്ഷിക്കാൻ മാത്രം ഒന്നും ഇല്ലാതിരുന്നിട്ടും മറക്കാനാവാതെ  മനസ്സിൽ ഒരു വലിയ ഭാരമായി സുഖമുള്ളൊരു വേദനയായി എപ്പഴും ആളിങ്ങനെ വന്ന് കൊണ്ടേയിരുന്നു.

അടുത്ത അവധിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് തറവാട്ടിലെ ഭാഗം വയ്പ്പോക്കെ കഴിഞ്ഞത്. ആ വലിയ വീട് ഏറ്റെടുക്കാൻ മാത്രം ആരും ഇല്ലായിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ തറവാട് വീട് പൊളിച്ചു വിൽക്കാനായിരുന്നു തീരുമാനം. വല്യമ്മയാണ് അമ്മയെ വിളിച്ചു വിവരങ്ങൾ ഒക്കെ പറഞ്ഞത്. ആ വലിയ വീടും വിശാലമായ തൊടിയുമൊക്കെ അന്യാധീനപ്പെട്ടു പോകുന്നതിനെ കുറിച്ചു വലിയ സങ്കടത്തോടെ 'അമ്മ പറയുന്നതും കേട്ട് ഞാൻ ഒന്നും മിണ്ടാതിരുന്നു. ഒരു തവണ കൂടി ഞങ്ങൾ ആ വീട്ടിൽ പോയി.. എല്ലാവരും കൂടെ നാലു ദിവസത്തേക്ക് മാത്രമായി ഒരു ഒത്തുകൂടൽ...

തറവാട് ഇല്ലാതാകുന്നു എന്ന സത്യം ഉൾക്കൊള്ളാൻ പറ്റാത്തതിന്റെ അസ്വസ്ഥത.. ആ ചെമ്മൺ പാത വേറെ ആരുടെയോ വീട്ടിലേക്കുള്ള വഴി ആയിത്തീരാൻ പോകുന്നു എന്ന തിരിച്ചറിവ്.. ആ ഗേറ്റും വീടും ഒരുപക്ഷെ ഇനി ഒരിക്കലും കാഴ്ച്ചയിൽ വന്നേക്കില്ല എന്ന അസുഖകരമായ ഒരു തോന്നൽ ...ഇതെല്ലം നിറഞ്ഞു നിന്നതിനാൽ പതിവ് പോലെ  കളി ചിരികളിലും ബഹളത്തിലും ഒന്നും ചേരാനായില്ല. അത്തവണ വലിയ ബഹളങ്ങൾ ഇല്ലായിരുന്നു താനും...

"എന്നെ കാണാൻ നീയിനി ബാംഗ്ലൂർക്ക് വരോ പാറൂട്ടി" എപ്പഴും എന്റെ പ്രിയപ്പെട്ട ചേച്ചിയായി കൂടെ നടന്ന ആശേച്ചിയുടെയാണ് ചോദ്യം.. "എനിക്കറിയില്ല ചേച്ചി. വരുമായിരിക്കും. കാണാണ്ടിരിക്കാൻ പറ്റില്ലല്ലോ"  യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും അങ്ങനെയാണ് പറഞ്ഞത്.

അന്ന് വൈകീട്ട് അമ്പലത്തിൽ പോകുമ്പോ കാണുമായിരിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ആൾ ഉണ്ടായിരുന്നു അവിടെ. കുറച്ചു നേരം നോക്കി നിന്നിട്ട് ഒന്നും ചെയ്യാനില്ലാത്ത പോലെ നടന്നകന്നു. കുറെ നാളായി മനസ്സിൽ കൂട്ടിവച്ചതൊക്കെ വെറുതെയായി എന്നൊരു തോന്നൽ എനിക്ക് വന്നു തുടങ്ങിയിരുന്നു. പതിയെ അതെല്ലാം മനസ്സിൽ നിന്ന് കളയണം എന്ന് തീരുമാനിച്ചാണ് പറവൂർക്ക് മടങ്ങിയത്. പക്ഷെ വിചാരിച്ചതുപോലെ എളുപ്പമല്ലായിരുന്നു അത്.

മനസ്സിൽ ആദ്യമായി മോഹം തോന്നിയ ആൾ. അതും പേരോ നാളോ മുഖമോ രൂപമോ ഒന്നുമേ അറിയാത്ത ഒരാൾ. ആരോട് പറഞ്ഞാലും എനിക്ക് ഭ്രാന്താണെന്ന് പറയുമെന്നുറപ്പുള്ളതുകൊണ്ട് മിണ്ടിയില്ല ആരോടും.

തറവാട് പൊളിച്ചതിന്റെ വിവരണമൊക്കെ അപ്പു ഫോൺ ചെയ്തപ്പോൾ തന്നു. വലിയ ചെമ്മൺ കട്ടകൾ ഇടിഞ്ഞു വീഴുമ്പോ ആ പ്രദേശം മുഴുവൻ ഇളകുന്ന പോലുണ്ടായിരുന്നത്രെ. ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം ആ വീട് പൊളിഞ്ഞു വീഴുന്ന കാഴ്ച കണ്ണിനു മുന്നിൽ ഇങ്ങനെ വന്നു കൊണ്ടിരുന്നു.

പതിയെ ഒറ്റപ്പാലം ദൂരെയുള്ള ഒരു സ്ഥലം മാത്രമായി മാറാൻ തുടങ്ങി. കേരളത്തിന്  പുറമെ സെറ്റിൽ ആയിരുന്ന വല്ല്യമ്മമാരിൽ ചിലരും മാമന്മാരിൽ ചിലരുമൊക്കെ  സ്വന്തം നാട്ടിലേക്കു വരാൻ പ്ലാൻ ചെയ്യുന്നു എന്നൊക്കെ ഇടക്കിടക്ക് കേൾക്കുമായിരുന്നു.

എഞ്ചിനീറിങ്  കഴിഞ്ഞു ജോലി അന്വേഷണങ്ങളിലായിരുന്നു ഞാൻ. ഹൈദരാബാദിലെ ജോലി അവസരം കണ്ണിൽ പെട്ടത് അപ്പോഴാണ്. കൂടെ പഠിച്ച 2-3 പേര് ചേർന്ന് അപ്ലൈ ചെയ്തു.ജോലിയും കിട്ടി. പഠനകാലം കഴിയുന്നതിനിടക്ക് പ്രണയാഭ്യർഥനകളൊക്കെ മുറക്ക് വന്നിരുന്നു.ഓരോന്നും സ്നേഹപൂർവ്വം നിരസിക്കുമ്പോഴും ആർക്കും മനസ്സിലാവത്തൊരു കാരണം ഒരു വലിയ സ്വപ്നം പോലെ മനസ്സിനകത്ത് കിടപ്പുണ്ടായിരുന്നു. പാറൂട്ടി കുറച്ചുടെയൊക്കെ വളർന്നിട്ടും താപ്‍സി പണിക്കർ ആയിട്ടുമൊന്നും മാറാതെ കിടന്ന ഒരേ ഒരു കാര്യം. "ജാലകത്തിനപ്പുറത്തു നിന്ന് പാറൂട്ടിയെ സ്നേഹിച്ച ആ രണ്ടു കണ്ണുകളോടുള്ള  പ്രണയം"

ഇനി ഒരിക്കലും കാണാനോ അറിയണോ പോകുന്നില്ലെന്നുള്ള ഉറപ്പുണ്ടായിരുന്നു. മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം എന്നും. അതെന്തായാലും സ്വയം തിരഞ്ഞെടുക്കുന്ന ആളായിരിക്കണ്ട എന്നുറപ്പിച്ചു. സ്വയം തിരഞ്ഞെടുത്ത ആൾ ആ കണ്ണുകളുടെ ഉടമസ്ഥൻ ആണ്..അവ്യക്തമായ രൂപമുള്ള ആ ആളാണ്...

ഇപ്പോഴും ചിന്തകളിൽ വന്നു നിറയുന്ന ആ രൂപം, അത് നൽകുന്ന സന്തോഷം ആത്മവിശ്വാസം, വേറെ ഒരാളോടും പറയാനാകാത്ത ആ പേരറിയാത്ത വികാരം....താപ്‍സി അയാളെ ഏട്ടൻ എന്ന് വിളിച്ചു നിങ്ങൾ എന്ന്  വിളിച്ചു 'അമ്മ അച്ഛനെ വിളിക്കുന്ന പോലെ ദേ ഇങ്ങോട്ടൊന്നു നോക്കിയേ എന്ന് വിളിച്ചു. എല്ലാം അയാളോട് പറഞ്ഞു. മനസ്സ് നിറഞ്ഞു സ്നേഹിച്ചു. പുറത്തേക്ക് അവൾ പ്രകടിപ്പിച്ച പുരോഗമന ചിന്തകളും തത്വശാസ്ത്രങ്ങളുമൊന്നും ഒരിക്കലും ഈ ഒരു കാര്യത്തെ  മാത്രം തടഞ്ഞില്ല മായ്ച്ചു കളഞ്ഞില്ല.

ഇന്നീ നിമിഷത്തിലും ഇടിഞ്ഞു വീണ ഏതോ ഒരു കെട്ടിടത്തിന്റെ കാഴ്ച  പോലും ചിന്തകളെ കൊണ്ടെത്തിക്കുന്നത് അവനിലേക്കാണ്. ഇങ്ങനൊരു മന്ദബുദ്ധിയായ പെണ്ണ് പ്രാണൻ പോലെ സ്നേഹിക്കുന്നു എന്നൊന്നും അറിയാതെ എവിടെയോ സന്തോഷമായി ഇരിക്കുന്നുണ്ടാവും അവൻ.....

"താനിന്നു ലീവ് ആണോ" എന്ന ചോദ്യമാണ് എല്ലാ ചിന്തകളിൽ നിന്നും ഉണർത്തിയത്... കൂടെ ജോലി ചെയ്യുന്ന പ്രശാന്ത് ആണ്. " അതെ നല്ല സുഖം തോന്നിയില്ല" പറഞ്ഞു പഴകിയ മറുപടിയും കൊടുത്തു ഒരു ചിരിയും പാസ്സാക്കി... " റൂമിലേക്ക് പോണം കുറച്ചു നേരം റസ്റ്റ് എടുത്താൽ തീരാവുന്നതേള്ളു" പറഞ്ഞു കൊണ്ട് ഞാൻ പതിയെ എണീറ്റു... "നിൽക്കടോ തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.. ഓഫീസിലാണ് വന്നത്. താൻ ഇങ്ങോട്ടു വരുന്നത് ഞാൻ കണ്ടിരുന്നു. അത്യാവശ്യം ആണെന്ന് പറഞ്ഞതോണ്ട് ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നതാണ്"

അതാരാ അത്ര വലിയ ഒരു അത്യാവശ്യക്കാരൻ.. കുറച്ചൊരു അസ്വസ്ഥതയോടെയാണ് നോക്കിയത്. അത് വരെ കണ്ടിട്ടില്ലാത്തൊരു മുഖം. മെലിഞ്ഞു ഉയരത്തിൽ നല്ല ഭംഗിയുള്ള ചിരി. വളരെ പരിചയമുള്ള ഒരാളെ നോക്കുന്നതുപോലെയാണ് നോക്കുന്നത്. "I didn't get you.." ക്ഷമാപണം പോലെ ഞാൻ പറഞ്ഞു നിർത്തി... മറുപടിയും ആ ചിരി തന്നെയായിരുന്നു . "ഇനി ആള് മാറിയതാവോ? ഞാൻ വീണ്ടും സംശയഭാവത്തിൽ നോക്കി. "പാറൂട്ടിയല്ലേ എനിക്ക് ആളു തെറ്റിയിട്ടൊന്നും ഇല്ല. കാലം കുറെ ആയി ഞാൻ ഇയാളെ തപ്പി നടക്കുന്നു"

പാറൂട്ടിയോ..  ഈ നാട്ടിൽ തന്നെ അങ്ങനെ വിളിക്കാൻ ഒരാൾ...!!

" എത്ര മാറ്റം ആയെന്നു പറഞ്ഞാലും തന്റെ ഈ നോട്ടത്തിനും മുഖത്തെ കൗതുകത്തിനു ഒരു മാറ്റവും ഇല്ല ട്ടോ. പണ്ടൊരിക്കൽ ചെരുപ്പ് പോയിട്ട് ആരേലും അത് കണ്ടോ എന്നറിയാൻ ചുറ്റും നോക്കുമ്പോഴും ഏതാണ്ട് ഇതേ ഭാവം ആയിരുന്നു മുഖത്തു. ഇതേ  പരിഭ്രമവും ആശങ്കയും" അയാൾ പറഞ്ഞു പറഞ്ഞു ചിരിക്കുകയാണ്.... മനസ്സ് ഒരു കടൽ പോലെ ഇരമ്പുന്നത് ചെവിയിൽ കേൾക്കാമായിരുന്നു. വാക്കുകൾ മുറിയുകയാണ്... " നിങ്ങൾ... അപ്പൊ.. ആ..."

അയാൾ തുടർന്നു....

"ഓരോ.. തവണയും താൻ വീടിനു മുന്നിലൂടെ പോവുമ്പോ ഞാൻ മാറി നിന്ന് നോക്കാറുണ്ട് തന്നെ.. എന്നെ  കാണാൻ വേണ്ടിയുള്ള തന്റെ വെപ്രാളവും.. കാണാതാവുമ്പോഴുള്ള പരിഭവവും വിഷമവും ഒക്കെ കാണാൻ വേണ്ടി തന്നെ.ആദ്യമൊക്കെ എനിക്കതൊക്കെ വെറും ഒരു നേരമ്പോക്കായിരുന്നു.. ചുമ്മാ കളിപ്പിക്കാനുള്ള ഒരു രസം.. പക്ഷെ എപ്പോഴൊക്കെയോ ഞാനും അതിനു വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലേക്കായി.... അന്ന് അവസാനായി തന്നെ കണ്ടപ്പഴും കളിയാക്കുന്ന കുസൃതി തന്നെയായിരുന്നു  മനസ്സിൽ.. പക്ഷെ താൻ അന്ന് ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.. ഒരു തവണ കൂടി ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയപ്പോ...." അയാൾ ഒന്ന് നിർത്തി

ഭൂമിയിലല്ല  ഇപ്പൊ എന്നൊരു അവസ്ഥയിലായിരുന്നു ഞാൻ അപ്പൊ..
ഈ കേൾക്കുന്നതൊക്കെ ഇത്ര സമയം ചിന്തിച്ചതിന്റെ ബാക്കിയാണോ.. പണ്ട് നെയ്തുകൂട്ടിയ സങ്കൽപ്പങ്ങളുടെ കൂട്ടത്തിൽ വീണ്ടും ഒന്ന് കൂടി ചേരുന്നതാണോ....ഒന്ന് കൂടെ കാലുകൾ തറയിൽ അമർത്തി വക്കാൻ  ശ്രമിച്ചു കൊണ്ട് വീണ്ടും ആ വാക്കുകൾക്ക് കാതോർത്തു...

"തറവാട് വീട് പൊളിക്കാൻ തീരുമാനിച്ചതൊക്കെ ഞങ്ങളൊക്കെ അറിഞ്ഞത് വൈകിയാണ്. തന്റെ അമ്മാവന്മാരുടെ തീരുമാനം ആയിരുന്നില്ലേ.. വലിയ മണ്ടത്തരല്ലേ കാണിച്ചത്.."

"അതറിഞ്ഞപ്പോഴാണ് നഷ്ടബോധം എന്താണെന്നു ഞാൻ അറിയുന്നത്. നിങ്ങൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല. ഒരുപാടു പേരുണ്ടല്ലോ അവിടെ. ബോബെയിലും പുനെയിലും ബാംഗ്ലൂരും ഒക്കെയായി.. എവിടെയെന്നു വച്ചാ ഞാൻ അന്വേഷിക്കുന്നെ.. മാത്രല്ല പഠിക്കുകയാണ് അപ്പൊ.

മറന്നു കളഞ്ഞേക്കാം എന്നൊക്കെ കരുതിയതാടോ. സാധിച്ചില്ല.... പിന്നെ പഠിത്തമൊക്കെ കഴിഞ്ഞു ഞാനും നാടൊക്കെ വിട്ടു.. കുറച്ചു നാള് ബാംഗ്ലൂർ ഉണ്ടായിരുന്നു..അവിടെ വച്ച് അപ്പൂനെ കണ്ടു.. അവനോടു ചോദിച്ചപ്പഴാ താൻ  ഇവിടെയാണെന്നറിഞ്ഞത്... അന്ന് മുതൽ ഇങ്ങോട്ടൊന്നു വരാൻ അവസരം നോക്കിയിരിക്കായിരുന്നു... കഴിഞ്ഞ ആഴ്ചയാണ് ഞാൻ ഇവിടെ എത്തിയെ... താൻ കളിയാക്കില്ലെങ്കി ഒരു കാര്യം കൂടെ പറയാം.. കുറച്ചു ദിവസായി ഞാൻ തന്റെ പുറകെ ഉണ്ട്... ദൂരെ നിന്ന് കണ്ടു.. മുന്നിൽ വരാനുള്ളൊരു ധൈര്യം ഇപ്പഴാ ഉണ്ടായത്... വല്ലാത്തൊരു ചമ്മൽ... "

എന്റെ മുഖത്തു ഒരു ചെറിയ ചിരി പതിയെ വരാനൊരുങ്ങി.. അപ്പൊ തന്നെ പിന്മാറുകയും ചെയ്തു...

"അല്ല.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും താൻ എന്താടോ ഒന്നും മിണ്ടാത്തെ"  

സത്യത്തിൽ അതിന്റെ കാരണം എനിക്കും മനസ്സിലാകുന്നുണ്ടായില്ല. കണ്ട സ്വപ്നങ്ങളിലെല്ലാം എന്റെ മുന്നിൽ വന്നു നിൽക്കുന്ന നേരത്ത് അവനെ ഞാൻ ഓടി ചെന്ന് കെട്ടിപ്പിടിക്കാറാണ് പതിവ്... ഇത് പക്ഷെ അനങ്ങാൻ പോലും പറ്റുന്നില്ല.. മനസ്സു തുള്ളിച്ചാടുന്നുണ്ട് പക്ഷെ ഒരു വാക്ക് പോലും പുറത്തു വരുന്നില്ല... സങ്കൽപ്പിച്ചു കൂട്ടിയ മുഖങ്ങളെല്ലാം ആ മുഖത്തോടു ചേർത്ത് വച്ച് നോക്കി നിൽക്കാനാണ് തോന്നുന്നത് അനങ്ങാതെ... ഒന്നും പറയാതെ.... ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.... 

എനിക്ക് എല്ലാം ഉൾക്കൊള്ളാനുള്ള സമയം തരാനാവും കുറച്ചു സമയം ആൾ അവിടെ ഒന്നും മിണ്ടാതെ നിന്നു...പിന്നെ പതിയെ  ഒരു കൈ എന്റെ നേരെ നീട്ടി... എത്രയോ കാലമായി മനസ്സ് കാത്തിരുന്നൊരു നിമിഷം....ഒരുപാടു തവണ എന്നെ നോക്കി ഒളിച്ചുകളിച്ച ആ കണ്ണുകളിൽ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ആ കൈ പിടിച്ചു .. ആ നിമിഷത്തിനു മുൻപും പിൻപും എന്തായിരുന്നു എന്നുള്ളതെല്ലാം അപ്പൊ മറന്നിരുന്നുന്നു.. ആ ഒരു നിമിഷം മാത്രം...അതിലും വലിയ സ്വപ്‌നങ്ങൾ ഒന്നും ഇനി കാണാനില്ലെന്ന തോന്നൽ മാത്രം  
















Comments

  1. കൊള്ളാം. നല്ല എഴുത്ത്. സെക്കന്ദരാബാദിലേക്ക് ഒന്നു തിരിച്ചു പോയി. അമ്മയുടെ വീടിൻ്റെ ഓർമ്മകളിലേക്കും.

    ReplyDelete
  2. വളരെ നന്ദി.. സന്തോഷം

    ReplyDelete
  3. awesome....
    സത്യയായിട്ടും ഒത്തിരി ഇഷ്ട്ടപ്പെട്ടു

    ReplyDelete
    Replies
    1. വളരെ നന്ദി.. സന്തോഷം

      Delete
  4. Kollatoooo...Really Nice...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

അഗ്നി.. അണയാതെ

അമ്മമ്മ